നിതിന്‍ ദേവിദാസിന്റെ സംവിധാനത്തില്‍ രമേഷ് പിഷാരടി നായകനായ സർവൈവൽ ത്രില്ലർ ചിത്രം ‘നോ വേ ഔട്ട്’ അടുത്തിടെ റിലീസ് ആയിരുന്നു. സിനിമ റിലീസ് ദിവസം തന്നെ പിഷാരടി മകൾക്കൊപ്പം പോയി കണ്ടിരുന്നു. എന്നാൽ അന്ന് കുട്ടിയുടെ കമന്റ് സോഷ്യൽ മീഡിയ മുഴുവൻ ശ്രദ്ധ നേടുകയും ചെയ്തു.
‘എനിക്ക് ഇഷ്ടപെട്ടില്ല. അച്ഛന്‍ തൂങ്ങി ചാകുന്ന പടമായതുകൊണ്ട് ഇഷ്ടപ്പെട്ടില്ല. തൂങ്ങി ചാകുന്ന സീന്‍ മാത്രമല്ല. പടം മൊത്തത്തില്‍ ഇഷ്ടപ്പെട്ടില്ല. ദേഷ്യം വരലും പ്ലേറ്റ് പൊട്ടിക്കലും ഒക്കെയാണ് അച്ഛന്‍ ചെയ്യുന്നത്. ഇത് മാത്രമല്ലേയുള്ളു. അച്ഛന്റെ പടമാണെങ്കിലും എന്തെങ്കിലും നല്ലതാക്കി കൂടായിരുന്നോ. രക്ഷപ്പെട്ട സീന്‍ ഇഷ്ടപ്പെട്ടു. ബാക്കി ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല. ബാക്കിയുള്ളവര്‍ക്ക് ഇഷ്ടപ്പെടുമായിരിക്കും എനിക്ക് പക്ഷെ ഇഷ്ടപ്പെട്ടില്ല. കോമഡി പടങ്ങള്‍ ഇഷ്ടമാണ്. ഇതില്‍ ഒരു തരി കോമഡിയില്ല. ഫുള്‍ സീരിയസാണ് പടം’ ഇതായിരുന്നു പീലിയുടെ അഭിപ്രായം.എന്നാൽ ഇതിന് വളച്ചൊടിച്ച വ്യാഖ്യാനം നൽകുന്നവർക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നിർമ്മാതാവ് ബാദുഷ.
സ്വന്തം അച്ഛൻ സിനിമയിൽ അഭിനയിച്ച സീൻ കണ്ട് വിഷമിച്ച ഒരു പെൺകുട്ടി പറഞ്ഞ അഭിപ്രായത്തെ പോലും വെറുപ്പിൻ്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുകയാണ് ചിലർ എന്ന് ബാദുഷ പറഞ്ഞു
പോസ്റ്റിന്റെ പൂർണരൂപം
സ്വന്തം അച്ഛൻ സിനിമയിൽ അഭിനയിച്ച സീൻ കണ്ട് വിഷമിച്ച ഒരു പെൺകുട്ടി പറഞ്ഞ അഭിപ്രായത്തെ പോലും വെറുപ്പിൻ്റെ നാവ് കൊണ്ട് വിഷം വമിപ്പിക്കുകയാണ് ചിലർ. കുരുന്നുകളെ പോലും വെറുതെ വിടാൻ തയാറാകാതെ, ഇത്തരത്തിൽ വിദ്വേഷം വിളമ്പുന്ന അഭിനവ നവമാധ്യമ പുംഗവന്മാരെ പൂട്ടാൻ നാട്ടിൽ ഒരു നിയമവുമില്ലെന്നാണോ?
നിങ്ങൾക്ക് സിനിമ ഇഷ്ടമായില്ലെങ്കിൽ വിമർശിച്ചോളൂ.., പോരായ്മകൾ ചൂണ്ടിക്കാണിച്ചോളൂ.. അത് വിശാലമായ മനസോടെ സ്വീകരിക്കാൻ ഒരു മടിയുമില്ല ശ്രീ രമേഷ് പിഷാരടിക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കും. നല്ല അഭിപ്രായത്തോടെ മുന്നേറുന്ന ഒരു കൊച്ചു സിനിമയാണ് നോ വേ ഔട്ട്. വളരെ കാലികമായ ഒരു വിഷയത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു സിനിമ.
10 വയസുള്ള ഒരു പെൺകുട്ടി അവളുടെ അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാൻ നിങ്ങൾക്ക് ഒക്കെ പെൺമക്കൾ പിറന്നാലും സാധിക്കുമെന്ന് തോന്നുന്നില്ല.
രമേഷിനും കുടുംബത്തിനും നോ വേ ഔട്ട് എന്ന സിനിമയ്ക്കും എല്ലാ വിധ പിന്തുണയും .
