അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവര്‍ അടക്കം 963 പേര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി റഷ്യ . ഇവരെ സ്ഥിരമായി വിലക്കിയിരിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും ഇക്കൂട്ടത്തിലുണ്ട്. ഹോളിവുഡ് താരങ്ങളായ മോര്‍ഗന്‍ ഫ്രീമാന്‍, സംവിധായകന്‍ റോബ് റെയ്നര്‍, എന്നിവരും പട്ടികയിലുണ്ട്.

റഷ്യയെ കുറിച്ചുള്ള ഭയം വളര്‍ത്തുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ പിന്തുണയ്ക്കുന്നവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ അമേരിക്കക്കാരെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അവരെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്നും മോസ്‌കോ അറിയിച്ചു. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ റഷ്യ നടപടികള്‍ കടുപ്പിച്ചത്.

റഷ്യ മാര്‍ച്ചില്‍ പുറത്തിറക്കിയ ലിസ്റ്റിലും ബൈഡന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ഈ പട്ടികയിലേക്ക് ചേക്കപ്പെട്ടവരിലേക്ക് കമലാ ഹാരിഹിനെ അടക്കം ഉള്‍പ്പെടുത്തുകയായിരുന്നു. യുഎസ് സ്പീക്കര്‍ നാന്‍സി പലോസി, സെനറ്റ് നേതാവ് ചാള്‍സ് ഇ ഷൂമര്‍, സഭാ മൈനോരിറ്റി നേതാവ് കെവിന്‍ മക്കാര്‍ത്തി എന്നിവരും പട്ടികയിലുണ്ട്. ഇവരെയെല്ലാം എക്കാലത്തേക്കും വിലക്കിയതായി റഷ്യ പറയുന്നു. റഷ്യക്കെതിരെ തുടരെ അമേരിക്ക കൊണ്ടുവരുന്ന ഉപരോധങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് റഷ്യ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അമേരിക്കയുടെ ശത്രുതാ സമീപനം അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണെന്ന് റഷ്യ വ്യക്തമാക്കി.

ഇനിയും പ്രകോപനം തുടര്‍ന്നാല്‍ കൂടുതല്‍ നടപടിയുണ്ടാവുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കുന്നു. റഷ്യയോട് ലോകരാജ്യങ്ങള്‍ക്ക് ഉള്ള ഭയം വര്‍ധിപ്പിച്ച പ്രശ്നങ്ങളുണ്ടാക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു. മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയുടെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റഷ്യന്‍ പ്രസിഡന്റിനെ മുന്‍കാലങ്ങളില്‍ പുകഴ്ത്തിയതും ബൈഡന്റെ മകന്‍ ഹണ്ടറിന്റെ പേരിലുള്ള ആരോപണങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതുമാണ് ട്രംപിനെ ഒഴിവാക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *