വെടിയേറ്റ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ നില അതീവ ഗുരുതരമെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായി. ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച മട്ടിലാണെന്നും അധികൃതര്‍ സൂചിപ്പിച്ചു. ദ്ദേഹത്തെ രക്ഷിക്കുന്നതിന് വേണ്ടി ഡോക്ടര്‍മാര്‍ കഠിനമായി ശ്രമിക്കുകയാണ്. ആക്രമണം പ്രാകൃതവും വിദ്വേഷം ജനിപ്പിക്കുന്നതുമാണ്. എല്ലാം അതിജീവിച്ച് അദ്ദേഹം തിരികെ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഫ്യൂമിയോ അടിയന്തര മന്ത്രിസഭാ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ജപ്പാന്റെ പടിഞ്ഞാറന്‍ നഗരമായ നാരായില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കെയാണ് ആബേയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആബെയുടെ നെഞ്ചിനാണ് വെടിയേറ്റത്. രണ്ടുപ്രാവശ്യം വെടിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രക്തത്തില്‍ കുളിച്ച് നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആബേയെ എയര്‍ ലിഫ്റ്റ് വഴി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പ്രാദേശിക ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മകോതോ മോറിമോട്ടോ പറഞ്ഞു.ഏറെ വേദനാജനകമെന്നാണ് ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. അടുത്ത സുഹൃത്തായ ആബേയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. ഇന്ത്യ, അദ്ദേഹത്തിന്റെ കുടുംബത്തിനും ജപ്പാനും ഒപ്പമുണ്ടെന്നും നരേന്ദ്ര മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. ജപ്പാനിലെ ഇന്ത്യൻ അംബാസഡറുമായി നരേന്ദ്ര മോദി സംസാരിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആബെയ്ക്കെതിരായ ആക്രമണം ഞെട്ടിക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *