കോവിഡിനും മങ്കിപോക്‌സിനും പിന്നാലെ മറ്റൊരു വൈറസ് കൂടി പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട്. സൂനോട്ടിക് ലാംഗ്യ വൈറസ് കണ്ടെത്തിയതായി തായ്വാനിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) അറിയിച്ചു. ചൈനയില്‍ ഇതുവരെ 35 പേര്‍ക്ക് ഈ വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസിനെ തിരിച്ചറിയുന്നതിനും അതിന്റെ വ്യാപനം നിരീക്ഷിക്കുന്നതിനുമായി തായ്പേയ് ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് രീതി നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൈനയിലെ ഷാന്‍ഡോംഗ്, ഹെനാന്‍ പ്രവിശ്യകളില്‍ ലാംഗ്യ ഹെനിപാവൈറസ് കണ്ടെത്തിയിട്ടുണ്ട്. ഇത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാമെന്നും തായ്‌പേയ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ലാംഗ്യ ഹെനിപാവൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാം. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് കണ്ടെത്തിയിട്ടില്ല. എലിയോട് സാമ്യമുള്ള ചെറിയൊരു സസ്തനിയിലൂടെയാണ് ഹെനിപാ ലാംഗ്യ വൈറസിന്റെ ഉത്ഭവമെന്നാണ് കണ്ടെത്തല്‍. രോഗികള്‍ക്ക് പരസ്പരം അടുത്ത സമ്പര്‍ക്കം ഇല്ലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ലാംഗ്യ വൈറസ് പുതിയതായി കണ്ടെത്തിയ വൈറസാണ്. വൈറസിനെ തിരിച്ചറിയാന്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് രീതി ആവശ്യമാണെന്നും തായ്വാനിലെ സിഡിസി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചുവാങ് ജെന്‍-ഹ്സിയാങ് പറഞ്ഞു.

ഈ രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുമോ എന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വൈറസ് മനുഷ്യരിലേക്ക് പകരുമോ എന്ന് സിഡിസിക്ക് ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ലെന്നും വൈറസിനെക്കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകളില്‍ ശ്രദ്ധ ചെലുത്താന്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ചുവാങ് പറഞ്ഞു.

വളര്‍ത്തുമൃഗങ്ങളില്‍ നടത്തിയ സീറോളജിക്കല്‍ സര്‍വേയുടെ വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട് പരിശോധിച്ച ആടുകളില്‍ 2 ശതമാനവും പരിശോധിച്ച നായ്ക്കളില്‍ 5 ശതമാനവും പോസിറ്റീവ് ആണെന്ന് പറഞ്ഞു.

വൈറസ് ബാധിതരില്‍ ചിലര്‍ക്ക് പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, പേശിവേദന, തലവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായതായി അധികൃതര്‍ പറഞ്ഞു. വെളുത്ത രക്താണുക്കളുടെ കുറവും രോഗികളില്‍ കണ്ടെത്തി. കുറഞ്ഞ പ്ലേറ്റ്ലെറ്റ് കൗണ്ട്, കരള്‍ തകാര്‍, വൃക്ക തകരാര്‍ എന്നിവ രോഗികളില്‍ കണ്ടതായി ചുവാങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *