ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കി ഫിഫ.നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷൻ ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ഏർപ്പെടുത്തിയത്. നടപടി എടുത്ത വിവരം ഫിഫ വെബ്സൈറ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്.ഇതുപ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും. ‌ഫിഫ കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. വിലക്ക് നീക്കുന്നത് വരെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതിയിൽ (എഐഎഫ്എഫ്) ഉടൻ തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഫിഫ ഇടപെട്ടിരുന്നു. കോടതി ഉത്തരവിന്റെ പൂർണരൂപം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ട രാജ്യാന്തര ഫുട്ബോൾ ഭരണസമിതി, ഇതു വിശദമായി പരിശോധിച്ച ശേഷം നടപടി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്.
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കിയ ഫിഫയുടെ നടപടി കടുത്തുപോയെന്ന് മുന്‍ നായകന്‍ ബൈച്ചുങ്ങ് ബൂട്ടിയ പറഞ്ഞു.ഫിഫ ഇന്ത്യന്‍ ഫുട്ബോളിനെ വിലക്കിയത് ദൗർഭാഗ്യകരമാണ്, ഫിഫയുടെ നടപടി വളരെ കടന്നുപോയി. അതേസമയം നമ്മുടെ സംവിധാനം കുറ്റമറ്റതാകാനുള്ള സുവർണാവസരവുമാണിത്. ഫെഡറേഷനും സംസ്ഥാന അസോസിയേഷനുകളും ഭാരവാഹികളും ഒന്നിച്ച് നമ്മുടെ സംവിധാനം ചിട്ടപ്പെടുത്താനും ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഭാവി ശോഭനമാക്കാനും പ്രയോജനകരമാണ് ഫിഫയുടെ നടപടിയെന്നും ഇതിഹാസ താരം കൂടിയായ ബൈച്ചുങ്ങ് ബൂട്ടിയ വാർത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *