കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേകമായ രീതിയില്‍ സംസ്ഥാനത്ത് സാമ്പത്തിക സമ്മര്‍ദ്ദം കേന്ദ്രം ചെലുത്തുകയും ഗ്രാന്റ് വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം തടസ്സപ്പെടുത്തുന്നു. എന്നാല്‍ കേന്ദ്രീ സമാന രീതിയില്‍ കടമെടുക്കുന്നുണ്ട്. നമുക്കെല്ലാം ആകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്രനിലപാട്. വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിനുണ്ടാകുന്നെന്ന് അദ്ദേഹം ചൂണ്ടികാട്ടി. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണ്. വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയിലേക്ക് രാജ്യത്തെ കേന്ദ്രം തള്ളി വിടുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.

ജൂണ്‍-ജൂലൈ മാസങ്ങളില്‍ മാത്രം വ്യവസായ-സേവന മേഖലയില്‍ 80 ലക്ഷം തൊഴില്‍ നഷ്ടമായെന്നാണ് കണക്കുകള്‍. 10 ലക്ഷം തസ്തികള്‍ രാജ്യത്ത് ഒഴിഞ്ഞു കിടക്കുകയാണ്. തൊഴില്‍ നല്‍കേണ്ട ഒട്ടേറെ സ്ഥാപനങ്ങളില്‍ നിയമന നിരോധനം നിലനില്‍ക്കുന്നു. 42 ശതമാനത്തോളം ചെറുപ്പക്കാര്‍ തൊഴില്‍ രഹിതരായി നില്‍ക്കുമ്പോഴാണ് സൈന്യത്തില്‍ കരാര്‍ നിയമനം കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐടി മേഖലയിലും വ്യവസായ മേഖലയിലും സംസ്ഥാനം പുരോഗതി കൈവരിച്ചു. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും നിയമനം നല്‍കുകയും ചെയുന്നുണ്ട്. ഒരാള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേര്‍ന്നാല്‍ എന്നാണ് വിരമിക്കുന്നത് എന്നത് കൃത്യമായി അറിയാം. ആ ദിവസം വരുമ്പോള്‍ ഒഴിവ് പിഎസ്സിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന വിധത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംവിധാനം കൊണ്ടുവരും. ആറ് വര്‍ഷത്തിനിടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് പിഎസ്സി വഴി നിയമനം നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *