15 വര്‍ഷം മുന്‍പ് ലക്ഷദ്വീപിലേയ്ക്ക് മെഡിക്കല്‍ സംഘത്തെ അയച്ചയാളാണ് നടൻ മമ്മൂട്ടിയെന്ന് പിആര്‍ഒ റോബര്‍ട് കുര്യാക്കോസ്.ലക്ഷദ്വീപ് വിഷയത്തില്‍ മമ്മൂട്ടി ഇടപെടുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മറുപടിയുമായി താരത്തിന്റെ പി.ആര്‍.ഒയും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷനുമായ റോബര്‍ട്ട് ജിന്‍സ് രംഗത്തെത്തിയത് . അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ പദ്ധതി കേരളത്തില്‍ മാത്രമാണ് വിഭാവനം ചെയ്തിരുന്നത്. ‘കാഴ്ച്ച’ മമ്മൂട്ടിയുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ലക്ഷദ്വീപിലേക്ക് വ്യാപിച്ചതെന്നും റോബര്‍ട്ട് ഫേസ്ബുക്കില്‍ കുറിച്ചു.

ലക്ഷദ്വീപില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ പ്രതികരിക്കാത്തതിൽ മമ്മൂട്ടിക്കെതിരെ പരസ്യ വിമർശനവുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ രംഗത്ത് എത്തിയിരുന്നു

റോബര്‍ട്ടിന്റെ വാക്കുകള്‍:

ഇന്നത്തെ ദിവസത്തിനു ഒരു വലിയ പ്രത്യേകത ഉണ്ട്. ഇന്നേക്ക് കൃത്യം പതിനഞ്ചു വര്‍ഷം മുന്‍പ് ആണ് മമ്മൂക്ക ഒരു മെഡിക്കല്‍ സംഘത്തെ ആദ്യമായി ലക്ഷദ്വീപില്‍ അയക്കുന്നത്. കാഴ്ച്ച 2006/07 എന്ന പദ്ധതിയുടെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നുമായി ചേര്‍ന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികത്സ പദ്ധതി യുടെ ഭാഗമായാണ് ആ സംഘം ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്. കാഴ്ച്ച പദ്ധതി കേരളത്തില്‍ വിഭാവനം ചെയ്തിരുന്നതാണെങ്കിലും മമ്മൂക്കയുടെ പ്രത്യേക താല്പര്യം മുന്‍ നിര്‍ത്തിയാണ് പദ്ധതി അങ്ങോട്ടും വ്യാപിപ്പിച്ചത്. 

അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ എത്ര ശരിയായിരുന്നു എന്ന് അവിടെ എത്തിയപ്പോള്‍ ആണ് ഞങ്ങള്‍ക്ക് ശരിക്കും മനസ്സിലായത്. നാളത് വരെ അങ്ങനെ ഒരു മെഡിക്കല്‍ സംഘം അതിനു മുന്‍പ് അവിടെ എത്തിയിട്ടില്ലായിരുന്നു. ആ പതിനഞ്ചു അംഗ സംഘം ഒരാഴ്ച അവിടെ ചെലവഴിച്ഛ് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ചു, മൂന്നൂറോളം പേരെ അവിടെ തന്നെ ശാസ്ത്രക്രിയക്ക് വിധേയരാക്കി കാഴ്ചയുടെ ലോകത്തേക്ക് അന്ന് തന്നെ മടക്കി കൊണ്ട് വന്നു.

ക്യാമ്പുകളുടെ ഓരോ ദിവസവും അദ്ദേഹം നേരിട്ട് വിളിച്ചു അവിടുത്തെ പുരോഗതി വിലയിരുത്തിയിരുന്നു എന്നത് തന്നെ ആയിരുന്നു ആ മെഡിക്കല്‍ സംഘത്തിന്റെ ഏറ്റവും വലിയ ആവേശം. ഈ ക്യാമ്പാകട്ടെ അന്നത്തെ ദ്വീപ് അഡ്മിനിസ്‌ട്രെറ്റാരെയും മെഡിക്കല്‍ ഡയറക്ട്ടറെയും ( ഡോ ഹംസക്കോയ ) മമ്മൂക്ക നേരിട്ട് വിളിച്ചു ഓര്‍ഗനയ്സ് ചെയ്യുകയായിരുന്നു. പിന്നീട് അര ഡസനോളം തവണകളിലായി വിവിധ മെഡിക്കല്‍ സംഘത്തെ അദ്ദേഹം അയച്ചു എന്നത് ആ മനുഷ്യന് അവരോടുള്ള സ്‌നേഹം വെളിവാക്കി കാണിച്ചു തരുകയായിരുന്നു.

ദ്വീപില്‍ ക്യാമ്പില്‍ ടെലി മെഡിസിന്‍ പരിചയപെടുത്താനും അന്ന് അദ്ദേഹത്തിന്റെ സംഘത്തിന് കഴിഞ്ഞു. പിന്നീട് അമൃത ഉള്‍പ്പെടെ നിരവധി ഗ്രൂപ്പുകള്‍ അവിടെ എത്തി.. ഒരുപാട് സിനിമകള്‍ ഷൂട്ട് ചെയ്തു.. ദ്വീപിനെ കൂടുതല്‍ ആളുകള്‍ അറിഞ്ഞു.. സന്തോഷം. ഈ പദ്ധതി കളുടെ വിജയത്തിന് അദ്ദേഹത്തിന് ഒപ്പം നിന്ന അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി മാനേജ്മെന്റ്, ഡോ ടോണി ഫെര്‍ണണ്ടസ്, ഡോ തോമസ് ചെറിയാന്‍, ഡോ രാധ രമണന്‍,അസിസ്റ്റന്റ് അഡ്മിനിസ്ട്രറ്റര്‍ മേരി സെബാസ്റ്റ്യന്‍, നൂറുദ്ധീന്‍ എം എം, ജിബിന്‍ പൗലോസ്, മമ്മൂക്കയുടെ മാനേജര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, മമ്മൂട്ടി ടൈംസ് റഫീഖ്( Little Flower Hospital Angamaly Noorudheenmm Melethadammoideen Jibin Paulose George Usha Radha Ramanan mari Sebastian Rafeeq Hadiq )എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു.

കാന്‍സര്‍ ചികല്‍സക്കും ബോധവല്‍ക്കരണത്തിനുമായി ഒരു പെര്‍മെനന്റ് ടെലി മെഡിസിന്‍ സിസ്റ്റം അവിടെ സ്ഥാപിക്കാന്‍ മമ്മൂക്ക കെയര്‍ ആന്‍ഡ് ഷെയറിന് നിര്‍ദേശം കൊടുത്തിട്ട് സത്യത്തില്‍ ഒന്നര വര്‍ഷമായി. കോവിഡ് ആണ് ഇടക്ക് വില്ലനായത്. ഈ പതിനഞ്ചാം വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ആ നിര്‍ദ്ദേശവും നടപ്പില്‍ വരുത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. കെയര്‍ ആന്‍ഡ് ഷെയര്‍ ഏതു പദ്ധതി ആരംഭിക്കുമ്പോഴും ദ്വീപ് നിവാസികള്‍ക്കും ഗുണഫലം ഉറപ്പ് വരുത്താറുള്ളതാണ്. ഈ ടെലിമെഡിസിന്‍ആട്ടെ അവര്‍ക്ക് വേണ്ടി മാത്രം ആണ് വിഭാവനം ചെയ്യുന്നത്, കാരണം അവര്‍ക്ക് കേരളത്തില്‍ വന്നു പോകാനുള്ള ബുദ്ധിമുട്ട് തന്നെ. എറണാകുളത്തെ ഏറ്റവും പ്രമുഖരായ ആശുപത്രി അധികൃതര്‍ അതിനുള്ള രൂപരേഖ അദ്ദേഹത്തിന് കൈ മാറാനുള്ള ഒരുക്കത്തിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *