സത്യം പറയാൻ തുടങ്ങുമ്പോൾ കള്ളൻമാര്‍ ബഹളം സൃഷ്ടിക്കുന്നത് പ്രകൃതി നിയമമാണെന്ന് നടൻ ഹരീഷ് പേരടി. വന്ദേ ഭാരതിന് ഭാവിയിൽ 130 കിലോ മീറ്റർ വേഗത ഉണ്ടായാൽ ബിജെപിക്കു വോട്ട് ചെയ്യുമെന്ന നടന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്കു വഴി വച്ചിരുന്നു.

ഹരീഷ് പേരടിക്കു നേരെ വലിയ വിമർശനങ്ങളുമുണ്ടായി. സൗഹൃദം നടിച്ച കള്ളന്മാരെ തിരിച്ചറിഞ്ഞ് ആരെയും ഭയപ്പെടാതെ സത്യം പറഞ്ഞ് ആഘോഷിക്കുകയാണ് തന്റെ രീതിയെന്ന് വിമർശനങ്ങൾക്കു മറുപടിയായി ഹരീഷ് പേരടി പറഞ്ഞു.

‘‘നിങ്ങൾ സത്യം പറഞ്ഞ് കിടന്ന് ഉറങ്ങിനോക്കു. നല്ല ഉറക്കവും കിട്ടും..ജീവിതശൈലി രോഗങ്ങളുടെ അളവ് നമ്മളുമായി സമരസപ്പെടുകയും ചെയ്യും. നിങ്ങൾ സത്യം പറയാൻ തുടങ്ങുമ്പോൾ കള്ളൻമാരുടെ കുരു പൊട്ടി ഒലിക്കുക എന്നത് ഒരു പ്രകൃതി നിയമമാണ്.

അത് കാര്യമാക്കണ്ട. സത്യം പറയുന്ന മനുഷ്യനായി ജീവിക്കുമ്പോൾ കിട്ടുന്ന സുഖം എല്ലാ അടിമത്വങ്ങളെയും മറികടക്കുന്ന സ്വാതന്ത്ര്യമാണ്. കൂടെയുണ്ടാവും എന്ന് നിങ്ങൾ കരുതിയ, നിങ്ങളോട് സൗഹൃദം നടിച്ച കള്ളൻമാരെ തിരിച്ചറിഞ്ഞ്. ആരെയും ഭയപ്പെടാതെ ജീവിതം സത്യം പറഞ്ഞ് ആഘോഷിക്കുക. സത്യമേവ ജയതേ..’’–ഹരീഷ് പേരടി പറഞ്ഞു.

വന്ദേ ഭാരത് എക്സ്പ്രസിനെ പിന്തുണച്ച് ഹരീഷ് എഴുതിയ കുറിപ്പ് ചുവടെ: ‘‘എനിക്ക് 53 വയസ്സുകഴിഞ്ഞു. ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തത്. പക്ഷേ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിയുടെ വർഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാൻ ബിജെപിയുടെ താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും. ഇല്ലെങ്കിൽ ബിജെപിക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും. കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം. ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യായെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *