സാമുദായിക, സാമ്പത്തിക, അധികാര സങ്കുചിതതാല്പര്യങ്ങള്‍ മാറ്റിനിർത്തി അക്കാദമിക ഗുണഫലങ്ങള്‍ക്കാവണം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പുകാർ പ്രാമുഖ്യം നല്കേണ്ടതെന്നും നിർഭാഗ്യവശാല്‍ മറിച്ചാണ് ഇപ്പോഴത്തെ പ്രവണതയെന്നും മുന്‍ വിദ്യാഭ്യാസമന്ത്രിയും പൊന്നാനി ലോക്സഭാംഗവുമായ ഇ.ടി മുഹമ്മദ് ബഷീർ. സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷകളില്‍ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അനുമോദിക്കാനായി ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ സംഘടിപ്പിച്ച മെറിറ്റ് മീറ്റില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തത്വബോധത്തിന്‍റെയും മൂല്യബോധത്തിന്‍റെയും അടിസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലാതെ വിദ്യാഭ്യാസപ്രവർത്തനങ്ങള്‍ നടത്തുന്നത് സ്വാർത്ഥതാല്പര്യങ്ങളുടെ വർത്തമാനസാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമികയോഗ്യതകള്‍ക്കൊപ്പം പരസ്നേഹം, ദയ, അനുകമ്പ തുടങ്ങിയ മനുഷ്യഗുണങ്ങള്‍ ശീലിപ്പിക്കുമ്പോള്‍ മാത്രമേ അധ്യയനം ലക്ഷ്യത്തിലെത്തൂ എന്നും ഇ.ടി മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.

മെറിറ്റ് മീറ്റില്‍ ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹിം ആമുഖപ്രഭാഷണം നടത്തി. ഇ.ടി മുഹമ്മദ് ബഷീർ, ദയാപുരം എക്സിക്യൂട്ടീവ് സെക്രട്ടറി ആദില്‍ സി.ടി, ഡെപ്യൂട്ടി ഡയറക്ടർ ടിജി വി ഏബ്രഹാം, പ്രിന്‍സിപ്പല്‍ പി.ജ്യോതി എന്നിവരില്‍ നിന്ന് വിദ്യാർത്ഥികള്‍ പുരസ്കാരം ഏറ്റുവാങ്ങി.

സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്വാഗതവും പി.ജ്യോതിവിദ്യാർത്ഥിപ്രതിനിധി ഡെറീന മോഹന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *