സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (SSLV) ആദ്യ വിക്ഷേപണത്തിന് ശേഷം ആശങ്ക. ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കപ്പെട്ട എസ്എസ്എല്‍വിയുടെ ആദ്യഘട്ടങ്ങള്‍ വിജയകരമായെങ്കിലും അവസാന ഘട്ടത്തില്‍ ബന്ധം നഷ്ടമായി. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ എന്തോ സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നിരീക്ഷിച്ചുവരുകയാണെന്ന് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു.

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികള്‍ചേര്‍ന്നു നിര്‍മിച്ച ആസാദിസാറ്റിനെയും വഹിച്ചാണ് എസ്എസ്എല്‍വി കുതിച്ചുയര്‍ന്നത്‌. പതിവില്‍ നിന്ന് വ്യത്യസ്തമായി വിക്ഷേപണത്തിന് ആറര മണിക്കൂര്‍ മുമ്പുതന്നെ എസ്എസ്എല്‍വിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയിരുന്നു. നിര്‍മാണച്ചെലവ് വളരെ കുറവുള്ള എസ്.എസ്.എല്‍.വി. വിക്ഷേപണ സജ്ജമാക്കാന്‍ കുറച്ചു സമയം മതി എന്നതുകൊണ്ടാണ് കൗണ്ട്ഡൗണ്‍ സമയം കുറച്ചത്.
ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാൻ ലക്ഷ്യമിട്ടാണ് എസ്എസ്എൽവി നിർമിച്ചിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ പിഎസ്എൽവിയുടെ ഒരു ചെറു പതിപ്പാണ് എസ്എസ്എല്‍വി. 34 മീറ്ററാണ് ഉയരം. രണ്ട് മീറ്റർ വ്യാസം. 500 കിലോമീറ്റ‍ർ വരെ ഉയരത്തിൽ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാൻ എസ്എസ്എൽവിക്കാകും.

ഒരാഴ്ച കൊണ്ട് വാഹനം വിക്ഷേപണത്തിന് സജ്ജമാക്കിയത്. പിഎസ്എൽവിയുടെ കാര്യത്തിൽ വാഹനം വിക്ഷേപണ സജ്ജമാകാൻ 40 ദിവസമെങ്കിലും വേണം. ഈ പ്രത്യേകതയെല്ലാം കൊണ്ട് വാണിജ്യ വിക്ഷേപണ രംഗത്ത് ഇസ്രോയ്ക്ക് എസ്എസ്എൽവി പുതിയ മുതൽക്കൂട്ടാകും എന്നാണ് കരുതുന്നത്.

ഭൗമ നിരീക്ഷണ ഉപഗ്രമായ ഇഒഎസ് 2, വിദ്യാർത്ഥികൾ നിർമിച്ച ആസാദി സാറ്റ് എന്നിവയാണ് ആദ്യവിക്ഷേപണത്തിൽ എസ്എസ്എൽവി ആദ്യ വിക്ഷേപണത്തില്‍ വഹിച്ചിരുന്നത്. മൈക്രോസാറ്റ് ശ്രേണിയിൽപ്പെട്ട ഇഒഎസ് 2 ന്‍റെ ലക്ഷ്യം ഭൗമനിരീക്ഷണവും ഗവേഷണവുമാണ് ലക്ഷ്യം വയ്ക്കുന്നത്. ഭാവിയിൽ ഈ ഓർബിറ്റിൽ നമ്മൾ സ്ഥാപിക്കാനുദ്ദേശിക്കുന്ന ദീർഘകാല ഉപഗ്രഹങ്ങൾക്കായുള്ള പഠനത്തിന് ഇഒഎസ് 2 ഉപകാരപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *