കണ്ണൂര്‍: പൊലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കി കണ്ണൂരില്‍ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തല്‍. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നല്‍കിയത് എന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അതേസമയം, അര്‍ജുന്‍ ആയെങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് പൊലീസ് ഈ ആഴ്ചക്കുള്ളില്‍ നല്‍കും. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ മുഖേന കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കാണ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് നല്‍കുക. ജില്ലാ കളക്ടര്‍ ആകും റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനം എടുക്കുന്നത്.

ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള ഓപ്പറേഷന്‍ ഗ്രിപ്പ് സംസ്ഥാനത്ത് തുടരുകയാണ്. ഗുണ്ടകളെ നിരീക്ഷിക്കുന്നതോടൊപ്പം ഇവര്‍ക്കുള്ള സാമ്പത്തിക സഹായവും പൊലിസ് പരിശോധിക്കുകയാണ്. ഗുണ്ടകള്‍ക്കെതിരായ നടപടിയെ കുറിച്ച് വിശദാംശങ്ങള്‍ ഓരോ ദിവസവും പുറത്തേക്ക് വിടേണ്ടതില്ലെന്നാണ് ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. രഹസ്യമായി നീക്കങ്ങള്‍ നടത്തണെമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *