തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒറ്റക്കെട്ടായി പൊരുതാമെന്ന ആഹ്വാനവുമായി മുൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബിയോളജി ലാബിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തുനിൽക്കാതെ, നിലവിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര പ്രതിരോധ നടപടികളിലേക്ക് കടക്കണമെന്ന് മുൻ മന്ത്രി പറഞ്ഞു.
രോഗിക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗവ്യാപനം തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ കേരളം ശാസ്ത്രീയമായി രൂപപ്പെടുത്തിയ ചികിത്സാ പ്രോട്ടോക്കോളും പ്രതിരോധ ഗൈഡ്‌ലൈനുകളും കൈവശമുണ്ടെന്നും, പ്രതിസന്ധികളിൽ ജനങ്ങളെ ചേർത്തുപിടിച്ച് ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് എൽഡിഎഫ് സമീപനമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
നിപ പശ്ചാത്തലത്തിൽ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ പ്രസംഗം ഇന്ന് പലരും അയച്ചു തന്നെന്നും അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ലെന്നും വീണാ ജോർജ് പറഞ്ഞു. ശരിതെറ്റുകൾ കാലം തെളിയിക്കട്ടെയെന്നും വീണ ചൂണ്ടിക്കാണിച്ചു. പകർച്ചവ്യാധിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടതെന്ന് ഓർമ്മിപ്പിച്ചു.
ഷിഗെല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണ്ടേണ്ടതുണ്ട്. ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗെല്ല കേസുകൾ കേരളത്തിൽ ഉണ്ടാകുന്നതെന്നും വീണാ ജോർജ് ആശങ്ക പ്രകടിപ്പിച്ചു. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, മറ്റു രോഗങ്ങളുള്ളവർ എന്നിവരിൽ ഷിഗെല്ല ഗുരുതരമാകും. രോഗത്തിന്റെ സാമൂഹിക വ്യാപനം കൂടുതൽ ഉണ്ടാകാതിരിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും വീണ പറഞ്ഞു. പകർച്ചവ്യാധികൾക്കെതിരെ നമുക്ക് പ്രതിരോധം തീർക്കാമെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
