യുക്രൈനിൽ റഷ്യ യുദ്ധം തുടരുന്നതിനിടെ റഷ്യയിൽ നിന്നും യുദ്ധത്തിനെതിരെ പ്രതിഷേധങ്ങളും ശബ്ദങ്ങളും ഉയരുന്നതായാണ് റിപ്പോർട്ടുകൾ.

ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാർത്ത റഷ്യന്‍ സ്റ്റേറ്റ് ടിവിയില്‍ യുദ്ധ വിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍ എത്തിയാണ്. റഷ്യയുടെ സ്റ്റേറ്റ് ടിവി ചാനല്‍ വണ്ണിലെ എഡിറ്ററായ മരീന ഓവ്സ്യാനിക്കോവാണ് തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധവുമായി എത്തിയത്. .യുദ്ധം വേണ്ട എന്ന പോസ്റ്ററുമായാണ് അവർ ടിവി ഷോക്കിടെ പ്രത്യക്ഷപ്പെട്ടത്.

അവതാരിക വാര്‍ത്ത അവതരിപ്പിച്ചുകൊണ്ടിരിക്കെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആക്രോശിച്ചുകൊണ്ടാണ് അവർ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ മരീന ഓവ്സ്യാനിക്കോവ് ബാനര്‍ ഉയര്‍ത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു. യുക്രൈൻ യുദ്ധത്തെ കുറിച്ചുള്ള റിപ്പോർട്ടിങ്ങിന് കടുത്ത നിയന്ത്രണമാണ് റഷ്യൻ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. റഷ്യയില്‍ താമസിച്ചുവരുന്ന മരീനയുടെ മാതാവ് റഷ്യന്‍ സ്വദേശിയും പിതാവ് യുക്രൈനിയനുമാണ്.

അതേസമയം യുദ്ധത്തിനെതിരെ പ്രതിഷേധിച്ച മരീനയെ അറസ്റ്റ് ചെയ്തുവെന്നും അവരെ മോസ്കോയിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നും അഗോറ മനുഷ്യാവകാശ സംഘം പറഞ്ഞു. റഷ്യയിലെ പുതുക്കിയ മാധ്യമ ചട്ടങ്ങള്‍ പ്രകാരം മരീനയ്ക്ക് 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *