കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണരംഗത്ത് പാർട്ടി പരിഗണിച്ചില്ല എന്ന് ആരോപിച്ചാണ് രാജി. സ്ഥാനാർഥി നിർണയത്തിലും തന്നെ പരിഗണിക്കാത്തതിൽ നിജേഷിന് അമർഷമുണ്ടായിരുന്നു. ബാലുശേരിയിലായിരുന്നു നിജേഷിന്റെ പ്രചാരണമേഖല. എന്നാൽ അവിടെയും കാര്യമായ ഉത്തരവാദിത്തങ്ങളൊന്നും പാർട്ടി നിജേഷിനെ ഏൽപ്പിച്ചിരുന്നില്ല. അവസാനഘട്ടം വരെ സജീവമായി നിന്നെങ്കിലും ഒരു ഉത്തരവാദിത്തവും നൽകാത്തതിൽ നിജേഷ് അതൃപ്തിയിലായിരുന്നുവെന്നാണ് വിവരം. ഈ നിലയിൽ പാർട്ടിയിൽ തുടരാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. അതിനിടെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തി പരസ്യമാക്കി ലീഗ് രംഗത്തെത്തി. കോൺഗ്രസ് നേതാവ് എ.പി അനിൽകുമാറിന്റെ പാണക്കാട് സന്ദർശനത്തിലും ലീഗിന് അതൃപ്തിയുണ്ട്. കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിലേക്ക് പാണക്കാടിനെ വലിച്ചിഴക്കുന്നുവെന്നാണ് ലീഗ് കരുതുന്നത്.

കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ ഉചിതമായ രീതിയിലല്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഇന്ന് പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കിൽ വോട്ടണ്ണൽ കഴിഞ്ഞ് ഭൂരിപക്ഷം ലഭിക്കണം. പരസ്യപ്രസ്താവന നടത്തുന്ന നേതാക്കൾ ശ്രദ്ധിക്കണം, പാർട്ടി പ്രവർത്തകരെ നിരാശരാക്കുന്ന നടപടി ഉണ്ടാകരുതെന്നും പിഎംഎ സലാം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *