കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ബഷീറിന്റെ ഭാര്യ സി. ജസീലയുടെ ആവശ്യം ഹൈക്കോടതി തള്ളി.

അതേസമയം, പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമേല്‍ക്കുന്നതുവരെയാണ് വിചാരണ നിര്‍ത്തിവെച്ചത്. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ചുമതലയേറ്റ ശേഷം വിചാരണ നടപടികള്‍ തുടരാമെന്നും കോടതി വ്യക്തമാക്കി.

കേസ് നിലവില്‍ നടക്കുന്ന തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തന്നെ വിചാരണ തുടരും.

സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സി. ജസീല നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയത്.

2019 ഓഗസ്റ്റ് മൂന്നിനാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീര്‍ മരിച്ചത്. കേസില്‍ ശ്രീറാം വെങ്കിട്ടരാമനാണ് പ്രതി.

Leave a Reply

Your email address will not be published. Required fields are marked *