തൃശ്ശൂര്‍: മയക്കുവെടിയേറ്റ് മയങ്ങിവീണ അതിരപ്പിള്ളിയിലെ കാട്ടാനയെ അനിമല്‍ ആംബുലന്‍സില്‍ കയറ്റി. മയക്കുവെടിയേറ്റ് വീണുകിടന്നിരുന്ന കാട്ടാനയുടെ ശരീരത്തില്‍ തണുത്തെ വെള്ളം ഒഴിച്ച് കൊടുത്തിന് പിന്നാലെയാണ് മയങ്ങി കിടന്നിരുന്ന കൊമ്പന്‍ എഴുന്നേറ്റത്. ഇതിന് പിന്നാലെ കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ അനിമല്‍ ആംബുലന്‍സിലേയ്ക്ക് കയറ്റുകയായിരുന്നു.

നേരത്തെ മയക്കുവെടിയേറ്റ് വീണ കാട്ടാനയെ വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ പരിശോധിച്ചിരുന്നു ആനയുടെ മസ്തകത്തിനേറ്റ മുറിവില്‍ ആരോഗ്യവിദഗ്ധര്‍ മരുന്നുവെച്ചു നല്‍കിയിരുന്നു. ആനയെ മയക്കുവെടിവെയ്ക്കാനുള്ള ദൗത്യം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ചിരുന്നു. 6.40 ഓടെ ആനയെ ലൊക്കേറ്റ് ചെയ്തു. വെറ്റിലപ്പാറയിലെ പതിനാലാം ബ്ലോക്കിലായിരുന്നു ആന ഉണ്ടായിരുന്നത്. തുടര്‍ന്ന് അരുണ്‍ സക്കറിയയും സംഘവും അവിടേയ്ക്ക് എത്തുകയായിരുന്നു. ആനയെ കോടനാട്ടേയ്ക്ക് കൊണ്ടുപോകുന്നതിനായി കുങ്കിയാനകളും എത്തിയിരുന്നു. 7.15ഓടെ ആനയ്ക്ക് മയക്കുവെടി വെച്ചു. അല്‍പദൂരം നടന്നതിന് പിന്നാലെ ആന മയങ്ങിവീഴുകയായിരുന്നു.

കഴിഞ്ഞ മാസമായിരുന്നു മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ ആനയെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു. മുറിവേറ്റ ആനയുടെ ആരോഗ്യം അല്‍പം മോശമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍ അരുണ്‍ സക്കറിയ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *