കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീന്റെ വീട്ടിലെ റെയ്ഡ് വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ്.തട്ടിപ്പ് വായ്പ്പകൾ നൽകിയത് എ സി മൊയ്‌തീന്റെ നിർദേശപ്രകാരമെന്ന് ഇ ഡി വ്യക്തമാക്കി. അംഗങ്ങളല്ലാത്ത ബിനാമികൾക്ക് വായ്പ്പകൾ അനുവദിച്ചെന്ന് കണ്ടെത്തൽ. പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടപാടുകൾ ബാങ്കിൽ നടന്നു. ‌ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇഡി അറിയിച്ചു.ബാങ്കിൽനിന്ന് 150 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട 36 വസ്തുവകകൾ ഇതുവരെ കണ്ടുകെട്ടി.ആരുടെ വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന വിവരം ഇഡി പുറത്തുവിട്ടില്ല. 15 കോടി രൂപയുടെ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്. എ.സി.മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിക്കുകയും ചെയ്തു. വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങൾ ഇഡി സ്ഥിരികരിച്ചത്.കഴിഞ്ഞ ദിവസം ഇഡി എസി മൊയ്തീന്റേതടക്കം മൂന്ന് വീടുകളിലാണ് പരിശോധന നടത്തിയത്. ചേര്‍പ്പിലെ അനില്‍ സേഠിന്റെയും കോലഴിയിലെ സതീശന്റെയും വീടുകളിലായിരുന്നു റെയ്ഡ്. 42 വർഷമായി ചേര്‍പ്പിലും പരിസര പ്രദേശങ്ങളിലും സ്വര്‍ണ വ്യാപാരവും പണ്ടം പലിശക്ക് കൊടുക്കുന്ന ബിസിനസുമാണ് അനില്‍ സേഠിന്. കരുവന്നൂര്‍ ബാങ്കില്‍ 50 ലേറെ ചിട്ടി ചേര്‍ന്ന് കോടികള്‍ വായ്പ തരമാക്കിയത് അനിൽ സേഠാണ്. ഇതിൽ ഇനിയും അഞ്ചുകോടി രൂപ അടയ്ക്കാനുണ്ട്. മൂന്നു തവണയാണ് ഇഡി അനില്‍ സേഠിനെ ചോദ്യം ചെയ്തത്.

കണ്ണൂർ സ്വദേശിയാണ് സതീശൻ. ബാഗ് നിര്‍മാണ യൂണിറ്റിലായിരുന്നു ബിസിനസ് തുടക്കം. പിന്നീട് പണമിടപാടിലേക്ക് മാറി. വായ്പ മുടങ്ങി ജപ്തിയിലായ വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ ഉടമയ്ക്ക് വേണ്ടി പണം മുടക്കുകയും ഈ ആധാരം കരുവന്നൂർ ബാങ്കിൽ വളരെ ഉയർന്ന തുകയ്ക്ക് ഭൂ ഉടമയുടെ പേരിൽ തന്നെ പണയപ്പെടുത്തുന്നതുമാണ് സതീശന്റെ രീതി

Leave a Reply

Your email address will not be published. Required fields are marked *