ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടുത്ത് ഇലോണ്‍ മസ്ക്. 4,400 കോടി ഡോളറിനാണ് ശതകോടീശ്വര വ്യവസായിയായ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തിരിക്കുന്നത്,ഇതോടെ 16 വര്‍ഷം പ്രായമുള്ള ട്വിറ്റര്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയായി മാറി.അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ സ്വീകരിച്ചുവരുന്ന കടുത്ത നിലപാടുകള്‍ക്കെതിരാണ് ഇലോണ്‍ മസ്ക്. ട്വിറ്ററില്‍ സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന നിലപാടുകാരനാണ് അദ്ദേഹം. നിലവിലെ ഘടന അതിന് പ്രാപ്തമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ഇലോണ്‍ മസ്ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരി ഉടമകളില്‍ നിന്ന് വളരേ അധികം സമ്മര്‍ദമുണ്ടായിരുന്നു. തുടർന്ന് മസ്കിന് കീഴടങ്ങാൻ ട്വിറ്റർ ബോര്‍ഡ് അംഗങ്ങള്‍ തീരുമാനമെടുത്തു. അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച നടത്തുകയും ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ഒരു ഓഹരിക്ക് 54.20 ഡോളർ അതായത് ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റർ വാങ്ങുമെന്ന് ഏപ്രിൽ 14നാണ് മസ്ക് പ്രഖ്യാപിച്ചത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററിൽ മസ്കിനുള്ളത്. ട്വിറ്ററിൽ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരിൽ ഒരാളാണ് ഇലോൺ മസ്ക്. 80 ദശലക്ഷത്തിലധികം ഫോളോവേർസാണ് ട്വിറ്ററിൽ അദ്ദേഹത്തിനുള്ളത്.