കണ്ണൂര്‍ ചെറുപുഴയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു. ചെറുപുഴയിലെ ഡ്രൈവിംഗ് സ്‌കൂളിലെ ജീവനക്കാരിയായ സി.കെ. സിന്ധുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. യുവതിയുടെ തലക്കും പുറത്തുമാണ് കുത്തേറ്റത്. സംഭവത്തില്‍ കന്യാകുമാരി സ്വദേശി രാജന്‍ യേശുദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതി കത്തി ഉപയോഗിച്ച് ആക്രമിച്ചശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി.ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ആക്രമണം ഉണ്ടായ ഉടനെ യുവതി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ഇതോടെ പ്രതി സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ചെറുപുഴ പൊലീസും സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. തോട്ടത്തിലൂടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തമിഴ്നാട് സ്വദേശിയാണെങ്കിലും ഇയാള്‍ പത്തുവര്‍ഷത്തോളമായി കണ്ണൂരിലാണ് താമസം. ഇടക്ക് കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ജോലിക്കും പോകാറുണ്ടെന്നും പൊലീസ് പറഞ്ഞു. സാമൂഹിക മാധ്യമം വഴിയ യുവതിയെ പരിചയമുണ്ടെന്നാണ് പ്രതി നല്‍കിയ മൊഴി. എന്നാല്‍, ഇയാളെ അറിയില്ലെന്നാണ് യുവതി പറയുന്നത്.ഇതിനിടെ, ഇന്നലെ വയനാട് തൃശ്ശിലേരിയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥന് കുത്തേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃശ്ശിലേരി മോട്ടയിലെ മരോട്ടിവീട്ടില്‍ മാര്‍ട്ടിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ തോമസ് എന്ന കുഞ്ഞ് ആണ് ആക്രമിച്ചതെന്നാണ് വിവരം. ഭൂമി സംബന്ധിച്ച സര്‍വ്വേയില്‍ തോമസിന് സ്ഥലം കുറഞ്ഞെന്ന കാരണത്താലാണ് ആക്രമണമെന്നാണ് പറയുന്നത്. വയറില്‍ വലതുവശത്തായി കുത്തേറ്റ മാര്‍ട്ടിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുനെല്ലി പോലീസ് ആണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *