തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍വന്നാല്‍ തന്നെ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്ന സര്‍വേ ഫലം പുറത്തുവിട്ട ശശി തരൂര്‍ എം.പിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഭൂരിപക്ഷം കിട്ടിയാല്‍ യു.ഡി.എഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും തരൂര്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് പ്രധാനം. അനാവശ്യ വിവാദത്തിലേക്കില്ല. അടിയന്തരാവസ്ഥയെ കുറിച്ച് ഒരു ചര്‍ച്ചക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഭൂരിപക്ഷം കിട്ടിയാല്‍ യു.ഡി.എഫാണല്ലോ മുഖ്യമന്ത്രിയാകുക. സര്‍വേയില്‍ വേറെയാര് മുന്നില്‍ വന്നാലും യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അപ്പോഴല്ലേ മുഖ്യമന്ത്രിയെ തീരുമാനിക്കുക. തരൂര്‍ ഏത് പാര്‍ട്ടിയിലാണെന്ന് ആദ്യം അദ്ദേഹം തീരുമാനിക്കട്ടെ. മുഖ്യമന്ത്രിയാകുന്നത് അതിനുശേഷം തീരുമാനിക്കാം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് പ്രധാനം. അനാവശ്യ വിവാദത്തിലേക്കില്ല. യു.ഡി.എഫില്‍ വിറകുവെട്ടുകളും വെള്ളംകോരികളുമായ ഒരുപാട് നേതാക്കളുണ്ട്. ജനപിന്തുണയില്‍ മുന്‍തൂക്കമുള്ള എം.എല്‍.എയെ മുഖ്യമന്ത്രിയാക്കും. പാര്‍ട്ടിക്ക് ചില ചട്ടക്കൂടുകളുണ്ട്. അതുപ്രകാരം മുന്നോട്ടു പോകും.

അടിയന്തരാവസ്ഥയെ കുറിച്ച് ഒരു ചര്‍ച്ചക്ക് ഇപ്പോള്‍ പ്രസക്തിയില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായക്കാരാണ് ഞങ്ങള്‍. അടിയന്തരാവസ്ഥ കേരളത്തെ ബാധിച്ചിട്ടില്ല. അന്ന് ഭംഗിയായി കാര്യങ്ങള്‍ നടത്തിയ സംസ്ഥാനത്തൊക്കെ കോണ്‍ഗ്രസ് ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെട്ട സഖ്യത്തിന് അത്തവണയാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ചത്. 140ല്‍ 111 നിയമസഭാ സീറ്റുകളും 20ല്‍ 20 ലോക്‌സഭാ സീറ്റുകളും കോണ്‍ഗ്രസ് നേടി. ആന്ധ്രയിലും കര്‍ണാടകയിലും കോണ്‍ഗ്രസ് വലിയ വിജയം നേടി. അടിയന്തരാവസ്ഥയുടെ സാഹചര്യം ഇന്ദിര ഗാന്ധി അന്നുതന്നെ വിശദീകരിച്ചിരുന്നു. ആ അധ്യായം അപ്പോഴേ അടച്ചതാണ്” -മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *