മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് ഇന്ന് 71ാം പിറന്നാൾ.’അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയുടെ സെറ്റിൽ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യൻ മാഷിന്റെ കാലിൽ അദ്ദേഹമറിയാതെ തൊട്ടുവണങ്ങിത്തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. ഇസ്മയില്‍-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍. മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും പിന്നീട് ലോകോളേജില്‍ നിന്ന് അഭിഭാഷക ബിരുദവും നേടി.
1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ്.എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല.
അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും അഭിനയം തന്നെയായിരുന്നു മമ്മൂട്ടിയുടെ താല്‍പ്പര്യം. രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷമാണ് അഭിനയരംഗത്തേക്ക് കാര്യമായി മമ്മൂട്ടി എത്തുന്നത്,ആദ്യമായി മുഖം കാട്ടിയത് 1971ല്‍ ആണെങ്കിലും 1980ലെ ‘വില്‍ക്കാനുണ്ട് സ്വപ്‍നങ്ങള്‍’ എന്ന സിനിമയുടെ ടൈറ്റിലിലാണ് മമ്മൂട്ടിയുടെ പേര് ആദ്യമായി തെളിയുന്നത്. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്‍ത സിനിമയില്‍ ‘മാധവൻകുട്ടി’ എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. ശേഷം മമ്മൂട്ടിയുടെ കാലമായിരുന്നു സിനിമയിൽ. അച്ഛനായും മകനായും വ്യത്യസ്ത ഭാവത്തിലും രൂപത്തിലും മമ്മൂട്ടി നിറഞ്ഞാടി.

അതേഅസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി ആരാധകര്‍. രാത്രി 12 മണിക്ക് എറണാകുളത്ത മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നൂറുകണക്കിനു ആരാധകര്‍ തടിച്ചുകൂടി. വിവിധ മേഖലകളിലെ മമ്മൂട്ടി ഫാൻസ് അം​ഗങ്ങളാണ് താരത്തിന്റെ വീടിന് മുന്നിൽ അർദ്ധരാത്രി അണിനിരന്നത്. കരിമരുന്ന് പ്രകടനം നടത്തിയും കേക്ക് മുറിച്ചും പ്രിയതാരത്തിന്റെ പിറന്നാൾ അവര്‍ ആഘോഷമാക്കി.

വീടിനു മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ മെഗാസ്റ്റാര്‍ നിരാശപ്പെടുത്തിയില്ല. 12 മണി കഴിഞ്ഞതോടെ വീടിന്റെ മട്ടുപ്പാവിലെത്തി മമ്മൂട്ടി ആരാധകരെ നോക്കി കൈവീശി. പൊലീസ് എത്തിയാണ് പിന്നീട് ആളുകളെ മമ്മൂട്ടിയുടെ വീടിനു മുന്നില്‍ നിന്ന് പറഞ്ഞുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *