‘ലക്ഷദ്വീപിലെ സാഹചര്യങ്ങൾ ആശങ്കയുളവാക്കുന്നതാണെന്ന് കേരള നിയമസഭാ സ്പീക്കർ എംബി രാജേഷ്. സ്പീക്കർ സ്ഥാനം ഏറ്റെടുത്തതിന് ശേഷം നിയമസഭയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലക്ഷദ്വീപിലെ സാഹചര്യങ്ങൾ ആശങ്കയുളവാക്കുന്നതാണ്. താൻ കക്ഷി രാഷ്ട്രീയത്തിൽ അഭിപ്രായം പറയില്ല. പ്രതിപക്ഷ പ്രാധാന്യം എത്രത്തോളമാണെന്ന് പാർലമെന്റ് അനുഭവം കൊണ്ടറിയാം. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നിയമസഭയിൽ ഇടപെടും,’ എന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിനെ തോല്‍പ്പിച്ചാണ് എംബി രാജേഷ് സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എംബി രാജേഷ് 96 വോട്ട് നേടിയപ്പോള്‍ പിസി വിഷ്ണുനാഥ് 40 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സ്പീക്കര്‍ സ്ഥാനം വലിയ ഉത്തരവാദിത്വമാണെന്നും അത് കാര്യക്ഷമമായി നിറവേറ്റാന്‍ സാധ്യമാകട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. സഭയുടെ പൊതു ശബ്ദമായി മാറാനും എംബി രാജേഷിന് കഴിയട്ടെയെന്നും പിണറായി വിജയന്‍ പറഞ്ഞു.
