‘ഹിഗ്വിറ്റ’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടപെടലുമായി ഫിലിം ചേമ്പർ.സിനിമയ്ക്ക് ഈ പേര് വിലക്കിയ ഫിലിം ചേമ്പർ എൻ. എസ് മാധവനിൽ നിന്ന് അനുമതി വാങ്ങിക്കാൻ നിർദേശം നൽകി.ഫിലിം ചേമ്പറിന് നന്ദി പറഞ്ഞ് എൻ എസ് മാധവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. “ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് സൗകര്യമൊരുക്കിയ കേരള ഫിലിം ചേമ്പറിനോട് ഞാൻ നന്ദിയുള്ളവനാണ്. എല്ലാ പിന്തുണയ്ക്കും നന്ദി. യുവസംവിധായകൻ ഹേമന്ത് നായർക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും വിജയാശംസകൾ നേരുന്നു. സുരാജ്-ധ്യാൻ ചിത്രം കാണാൻ ആളുകൾ ഒഴുകട്ടെ”, എന്നാണ് എൻ എസ് മാധവൻ ട്വീറ്റ് ചെയ്തത്. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എന്‍.എസ് മാധവന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തിന് പിന്തുണയുമായി സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദനും രംഗത്തെത്തിയിരുന്നു.. എന്‍.എസ്. മാധവനെ മനപ്പൂര്‍വം വേദനിപ്പിച്ചിട്ടില്ലെന്നും എൻ. എസ് മാധവന്റെ ഹിഗ്വിറ്റയുമായി തന്റെ സിനിമയ്‌ക്കോ കഥാപാത്രങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും സംവിധായകന്‍ ഹേമന്ത്. ജി. നായര്‍ വ്യക്തമാക്കിയിരുന്നു.ശശി തരൂര്‍ എംപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. സെക്കൻഡ് ഹാഫ് പ്രൊഡക്ഷന്‍സിനോടൊപ്പം വിത്ത് മാംഗോസ് എന്‍ കോക്കനട്ട് സിസിന്റെ ബാനറില്‍ ബോബി തര്യന്‍, സജിത് അമ്മ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിനെ കൂടാതെ ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിനീത് കുമാര്‍, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂര്‍, ജ്യോതി കണ്ണൂര്‍, ശിവദാസ് മട്ടന്നൂര്‍, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *