റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി തെരഞ്ഞെടുപ്പിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പരിൽ വീണ്ടും ജോ ബൈഡൻ-ട്രംപ് പോരാട്ടത്തിനുള്ള സാധ്യത വർധിക്കുന്നു. ന്യൂഹാംഷെയർ പ്രൈമറി തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജ കൂടിയായ നിക്കി ഹേലിയെ മറികടന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരിക്കുന്നത്. പ്രൈമറി തെരഞ്ഞെടുപ്പിൽ 52.5ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. നിക്കി ഹേലി 46 ശതമാനത്തിലധികം വോട്ടുകളും നേടി.
നാല് ക്രിമിനൽ കുറ്റപത്രങ്ങൾ ഉൾപ്പെടെയുള്ളവ ട്രംപിനെതിരെ നിലനിൽക്കുന്നുണ്ടെങ്കിലും പ്രൈമറി തെരഞ്ഞെടുപ്പ് വിജയത്തോടെ അമേരിക്കൻ പ്രസിഡന്റ് കസേരയ്ക്കായുള്ള പോരാട്ടത്തിൽ ട്രംപ് ഒരു ചുവട് കൂടി മുന്നോട്ടുവച്ചിരിക്കുകയാണ്. തന്റെ പഴയ ബോസിനോട് മത്സരിക്കാനാണ് ഡെമോക്രാറ്റുകൾ ആഗ്രഹിക്കുന്നതെന്ന് മാത്രമായിരുന്നു പ്രൈമറി തെരഞ്ഞെടുപ്പിൽ ട്രംപ് ജയമുറപ്പിച്ച പശ്ചാത്തലത്തിൽ നിക്കി ഹേലിയുടെ പ്രതികരണം.