വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ മത്സ്യത്തൊഴിലാളി സമരത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്കെതിരായ നിലപാട് വികസനവിരുദ്ധവും ജനവിരുദ്ധവുമാണ്. സമരം നടത്തുന്ന എല്ലാവരും വിഴിഞ്ഞത്തുകാരല്ല. സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് അദ്ദേഹം ആരോപിച്ചു.
പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.

തുറമുഖ പദ്ധതി മൂലം വിഴിഞ്ഞത്ത് തീര ശോഷണം ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. സമഗ്ര പഠനം നടത്തിയതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയത്. പുനരധിവാസ പദ്ധതി നടപ്പാക്കും. വീട് നിര്‍മ്മിക്കും വരെ മത്സ്യത്തൊഴിലാളികളുടെ വീടിന് വാടക സര്‍ക്കാര്‍ നല്‍കും, വാടക നിശ്ചയിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തുറമുഖനിര്‍മാണം നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. പദ്ധതി മൂലം കാര്യമായ തീരശോഷണം ഉണ്ടായിട്ടില്ല. നിര്‍മാണം നിര്‍ത്തിയാല്‍ സാമ്പത്തിക, വാണിജ്യ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മല്‍സ്യത്തൊഴിലാളികളുടെ പുനരധിവാസത്തില്‍ ‘പുനര്‍ഗേഹം’ പദ്ധതി പ്രകാരം ഫ്‌ലാറ്റുകള്‍ നിര്‍മിച്ചുവരികയാണെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാനും പറഞ്ഞു. മുട്ടത്തറയില്‍ പത്തേക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിന് മന്ത്രി മറുപടി നല്‍കി.

എന്നാല്‍ വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നത് സിമെന്റ് ഗോഡൗണില്‍ ആണെന്ന് എം വിന്‍സന്റ് കുറ്റപ്പെടുത്തി. മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പായി ഗോഡൗണ്‍ മാറി. ഒരു മന്ത്രി പോലും കാണാന്‍ പോകുന്നില്ല. 41 ലക്ഷത്തിന്റെ കാലി തൊഴുത്തു നിര്‍മ്മിക്കുന്നതിന്റെ തിരക്കില്‍ പാവങ്ങളുടെ സങ്കടം കാണാതെ പോകരുത്. മനുഷ്യാവകാശങ്ങളുടെ ശവപറമ്പാണ് മത്സ്യതൊഴിലാളികളെ പാര്‍പ്പിച്ച ഗോഡൗണ്‍. കാലാവസ്ഥാ കെടുതികളില്‍ തൊഴില്‍ ദിനം നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളിക്ക് ഒരു ആശ്വാസ പദ്ധതിയും ഇല്ല. മുതലപ്പൊഴി മരണം ആവര്‍ത്തിക്കുന്നു, അശാസ്ത്രീയ നിര്‍മ്മാണം പരിഹരിക്കാന്‍ നടപടിയില്ല. എന്ത് കൊണ്ട് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നില്ല ? കാലാവസ്ഥയും മറ്റ് 17 കാരണങ്ങളും ചൂണ്ടിക്കാട്ടി തുറമുഖ കമ്പനി സമയം നീട്ടി ചോദിച്ചെന്ന് അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. മത്സ്യതൊഴിലാളികളുടെ ഭൂമി പദ്ധതിക്ക് വേണ്ടി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *